ഭോപ്പാൽ: ക്ഷേത്രത്തിലേക്ക് സംഭാവനയായി ആവശ്യപ്പെട്ട ഗോതമ്പിന്റെ അളവ് കുറഞ്ഞുപോയതിൽ ദളിത് കുടുംബത്തിന് ക്രൂരമർദനം. മധ്യപ്രദേശിലെ ഛത്തർപൂർ ജില്ലയിലെ മഹാരാജ്ഗഞ്ച് ഗ്രാമത്തിലാണ് സംഭവം.
ക്ഷേത്ര സംഭാവനയായി ഗോതമ്പ് ആവശ്യപ്പെട്ട് കുറച്ചാളുകൾ ഇവരുടെ വീട്ടിലെത്തി. എന്നാൽ ആവശ്യപ്പെട്ട അത്രെയും ഗോതമ്പ് നൽകാൻ സാധിക്കില്ലെന്ന് അറിയിച്ചതോടെ ഇവർ അക്രമാസക്തരാകുകയായിരുന്നു.
അക്രമികൾ കുടുംബാംഗങ്ങളെ ആക്ഷേപിക്കുകയും വീട്ടിൽ നിന്നും പുറത്തേക്ക് വലിച്ചിഴയ്ക്കുകയും വടി, ഇഷ്ടിക, കല്ല് എന്നിവ ഉപയോഗിച്ച് ആക്രമിക്കുകയും ചെയ്തു. സംഭവത്തിൽ സ്ത്രീകളും കുട്ടികളും ഉൾപ്പടെ കുടുംബത്തിലെ അഞ്ച് പേർക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
തങ്ങൾക്ക് നൽകാൻ കഴിയുന്നതിന്റെ പരമാവധി സംഭവാന നൽകിയെന്നും വീണ്ടും നൽകിയാൽ എന്റെ മക്കൾക്ക് ഞാൻ എന്ത് നൽകുമെന്ന് അവരോടു ചോദിച്ചുവെന്നും തുടർന്നാണ് മർദിച്ചതെന്നും പരിക്കേറ്റ ഗൃഹനാഥൻ പറഞ്ഞു.
ശ്യാം പട്ടേൽ, ഹർദയാൽ പട്ടേൽ, കൃപാൽ പട്ടേൽ, രാജാ ഭയ്യാ പട്ടേൽ, രാംസ്വരൂപ് പട്ടേൽ, ഭഗവത്ദയാൽ പട്ടേൽ തുടങ്ങിയവരാണ് തങ്ങളെ ആക്രമിച്ചതെന്നും വീട്ടിലുണ്ടായിരുന്ന ഗോതമ്പ് ഇവർ കടത്തിക്കൊണ്ടുപോയെന്നും വീട്ടുകാർ ആരോപിച്ചു.
അതേസമയം, സംഭവത്തിൽ ഉൾപ്പെട്ട നാല് പ്രതികളെ അറസ്റ്റ് ചെയ്തുവെന്നും ഇവർക്കെതിരെ എസ്സി/എസ്ടി ആക്ട് പ്രകാരം കേസെടുത്തുവെന്നും പോലീസ് അറിയിച്ചു.